റേഷന്‍ കാര്‍ഡും ഇനി ഓണ്‍ലൈന്‍ വഴി


പദ്ധതി രണ്ടാഴ്ചയ്ക്കുള്ളില്‍ യാഥാര്‍ഥ്യമാകും

ആധാര്‍ പോലെ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം

റേഷന്‍ കാര്‍ഡുകള്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന പദ്ധതി രണ്ടാഴ്ചക്കകം യാഥാര്‍ഥ്യമാകും. റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ച് മാസങ്ങള്‍ കാത്തിരിക്കേണ്ട പരമ്പരാഗത സമ്പ്രദായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. അപേക്ഷ അയക്കുന്നതു മുതല്‍ കാര്‍ഡ് ലഭിക്കുന്നതുവരെയുള്ള നടപടിക്രമങ്ങളാണ് ഓണ്‍ലൈനാകുന്നത്. ഇതിനായുള്ള റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം നിലവില്‍ വന്നാല്‍ പുതിയ കാര്‍ഡിനുള്ള അപേക്ഷ, പേരുകൂട്ടിച്ചേര്‍ക്കല്‍, പേരുവെട്ടല്‍, ഫോട്ടോ ചേര്‍ക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും ഓണ്‍ലൈനായി ചെയ്യാനാകും. ഗുണഭോക്താക്കള്‍ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തരമോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

അപേക്ഷകളുടെ പരിശോധനയും തുടര്‍നടപടികളും ഓണ്‍ലൈനായി തന്നെ ഉദ്യോഗസ്ഥര്‍ക്കും പൂര്‍ത്തിയാക്കാം. വിവരങ്ങള്‍ കംപ്യൂട്ടറില്‍ സ്വയം രേഖപ്പെടുത്തുന്നതിനാല്‍ തെറ്റുകള്‍ സംഭവിക്കാനുളള സാധ്യത പരമാവധി കുറവാണ്. ആധാര്‍ കാര്‍ഡുള്‍പ്പെടെ അനുബന്ധ രേഖയായി അപ്‌ലോഡ് ചെയ്യുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് സമയബന്ധിതമായി പരിശോധനകള്‍ പൂര്‍ത്തിയാക്കാം.

ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ പരിശോധനയ്ക്കു ശേഷം രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡ് റെഡി. ആധാര്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുന്നതുപോലെ റേഷന്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം. തുടര്‍ന്ന് ഈ കാര്‍ഡുപയോഗിച്ച് റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങളും വാങ്ങാം.
മുന്‍പ് ഇത് മാസങ്ങളോളം നീളുന്ന പ്രക്രിയയായിരുന്നു. അതിനാല്‍ തന്നെ എണ്‍പതിനായിരത്തോളം പേര്‍ നിലവില്‍ റേഷന്‍ കാര്‍ഡിന് അപേക്ഷ അയച്ച് കാത്തിരിക്കുന്നുണ്ട്. ഇവരുടെ അപേക്ഷകളായിരിക്കും റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം പ്രാവര്‍ത്തികമാക്കുന്ന ആദ്യഘട്ടത്തില്‍ പരിഗണിക്കുക.
ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് കാര്‍ഡ് മാറ്റാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് വേണ്ടിവരില്ല.

പകരം, വെട്ടിക്കുറയ്ക്കാനുള്ള ആളിന്റെ പേരും കാര്‍ഡ് നമ്പറും നല്‍കിയാല്‍ കാര്‍ഡില്‍നിന്ന് കുറവുചെയ്ത് പുതിയ കാര്‍ഡ് നല്‍കും. ഓണ്‍ലൈനിലൂടെയും അക്ഷയകേന്ദ്രങ്ങള്‍ , വ ഴിയും ഈ സൗകര്യം ഒരുക്കും.