എല്ലാ അച്ഛമാർക്കുമായി സമർപ്പിക്കുന്നു.


ഒരു ബിസിനസുകാരന്‍ എയര്‍പോര്‍ട്ടിലെത്താന്‍ വൈകിപ്പോയി.
ഭാഗ്യത്തിന് കൌണ്ടര്‍ അടക്കുന്നതിന്‌ ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ബോര്‍ഡിംഗ് പാസ് കൈപ്പറ്റാനും ടെക് ഓഫിനു മുന്‍പ് ഒരുകണക്കിന് വിമാനത്തിനുള്ളിലെത്താനും അയാള്‍ക്ക്‌ സാധിച്ചു.

ശ്വാസം കിട്ടാതെ വിയര്‍ത്തു കുളിച്ച് സീറ്റിനടുത്തെത്തി ബാഗ് തലയ്ക്കു മുകളില്‍ ലഗേജ് കമ്പാര്‍ട്ട്മെന്‍റില്‍ കുത്തിത്തിരുകിയ ശേഷം ജനലിനടുത്തിരുന്ന മധ്യവയസ്കയെയും നടപ്പാതക്കരികെയുള്ള സീറ്റില്‍ ഇരുന്നിരുന്ന കൊച്ചു പെണ്‍കുട്ടിയെയും അഭിവാദ്യം ചെയ്തു കൊണ്ട് അയാള്‍ നടുക്കുള്ള തന്‍റെ സീറ്റിലേക്കിരുന്ന്‍ ദീര്‍ഘമായി നിശ്വസിച്ചു.

വിമാനം റണ്‍വേയിലൂടെ ഓടിത്തുടങ്ങിയപ്പോള്‍ അയാള്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചു.

കയ്യിലിരുന്ന കളറിംഗ് ബുക്കില്‍ ചിത്രങ്ങള്‍ക്ക് നിറം കൊടുക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു അവള്‍.

“ഹായ് മോളെ” അയാള്‍ അവളെ അഭിവാദ്യം ചെയ്തു.

“ഹലോ അങ്കിള്‍”

“എന്താ മോള്‍ടെ പേര് ?”

“നിവേദിത”

“മോളൂട്ടിക്കെത്ര വയസായി ?”

“8”

“ആണോ, അങ്കിളിനുമുണ്ട് ഇതേ പ്രായത്തില്‍ ഒരു സുന്ദരിമോള്.”

അവള്‍ മനോഹരമായി ചിരിച്ചു.

“ആട്ടെ, എന്തൊക്കെയാ മോളുടെ ഇഷ്ടങ്ങള്‍ ?”

“എനിക്ക് കാര്‍ട്ടൂണ്‍ ഇഷ്ടമാണ്, പിന്നെ പടം വരയ്ക്കാനും” അവള്‍ താല്‍പര്യത്തോടെ പറഞ്ഞു.

“ഏതൊക്കെ മൃഗങ്ങളെയാണ് മോള്‍ക്കിഷ്ടം ?”

“കുതിരകളെക്കാണാന്‍ നല്ല ഭംഗിയാണ്, പക്ഷെ എനിക്ക് പൂച്ചകളെയാണ് കൂടുതലിഷ്ടം”

ഇത്ര ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി തനിച്ചു യാത്രചെയ്യുന്നതിലെ അനൌചിത്യത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഒരുനിമിഷം ആകുലപ്പെട്ടെങ്കിലും അവളെ പരിഭ്രമിപ്പിക്കാതിരിക്കാന്‍ അയാളക്കാര്യം ചോദിച്ചില്ല. പക്ഷെ അവളുടെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി യാത്രയിലുടനീളം അവളെ സൂക്ഷമായി നിരീക്ഷിക്കുവാന്‍ അയാള്‍ തീരുമാനിച്ചു.

വിമാനം പറന്നു തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടു കാണണം, പെട്ടെന്ന് വിമാനമോന്നു കുലുങ്ങി. പിന്നാലെ പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റ് മുഴങ്ങി. “യാത്രക്കാര്‍ എല്ലാവരും ദയവായി അവരവരുടെ സീറ്റുകളിലേക്ക് മടങ്ങുക. എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ധരിക്കുക. നമ്മള്‍ അല്‍പ്പം മോശം കാലാവസ്ഥയിലൂടെ കടന്നു പോകുകയാണ്, എങ്കിലും പരിഭ്രമിക്കാന്‍ ഒന്നും തന്നെയില്ല”

അടുത്ത അര മണിക്കൂര്‍ വിമാനം ശക്തമായി ശക്തിയായി കുലുങ്ങുകയും ഇളകുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. യാത്രക്കാരില്‍ പലരും ഉറക്കെ കരയാന്‍ തുടങ്ങി. അയാള്‍ക്കിടതു വശത്ത്‌ ജനാലക്കരികില്‍ ഇരുന്നിരുന്ന മദ്ധ്യവയസ്ക കരച്ചിലിന്‍റെ ശബ്ദത്തില്‍ ഉച്ചത്തില്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി.

ഭയം അയാളുടെ കാലുകളിലൂടെ ഒരു വിറയലായി മുകളിലേക്ക് കയറിത്തുടങ്ങി. അയാള്‍ അടിമുടി വിയര്‍ത്തു. ഇടക്ക് തൊണ്ട ശരിയാക്കി അയാളും “എന്‍റെ ദൈവമേ” എന്നുരുവിട്ടു കൊണ്ട് എന്തൊക്കെയോ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
എന്നാല്‍ അയാള്‍ക്കടുത്തിരുന്ന പെണ്‍കുട്ടിക്ക് മാത്രം യാതൊരു ഭാവമാറ്റവുമില്ല. തന്‍റെ കയ്യിലിരുന്ന കളറിംഗ് ബുക്കും ക്രയോണുകളും തൊട്ടു മുന്നിലെ സീറ്റ് പോക്കറ്റില്‍ നിക്ഷേപിച്ച് കൈ കെട്ടി തികഞ്ഞ പ്രസന്നഭാവത്തില്‍ ഇരിക്കുകയാണവള്‍.

പെട്ടെന്ന് ആരംഭിച്ചത് പോലെ തന്നെ വിമാനത്തിന്‍റെ കുലുക്കം നിന്നു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റും വന്നു “മോശം കാലാവസ്ഥ അവസാനിച്ചിരിക്കുന്നു. ഇനിയൊന്നും തന്നെ പേടിക്കാനില്ല, യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ലാന്‍ഡ്‌ ചെയ്യുന്നതാണ്”

വിമാനം ലാന്‍ഡ് ചെയ്യാനായി താഴ്ന്നു പറന്നു തുടങ്ങിയപ്പോള്‍ അയാള്‍ ആകാംക്ഷ അടക്കാനാവാതെ ആ കൊച്ചു പെണ്‍കുട്ടിയോട് ചോദിച്ചു. “നീയെത്ര ചെറിയ കുട്ടിയാണ്, എന്നാല്‍ നിന്നെപോലെ ധൈര്യമുള്ള ഒരാളെ ഞാനെന്‍റെ ജീവിതത്തിലിതുവരെ കണ്ടിട്ടേയില്ല. മുതിര്‍ന്നവരെല്ലാം ഭയന്ന് വിറച്ചിരുന്നപ്പോള്‍ നീ മാത്രം എത്ര ശാന്തയായാണ് ഇരുന്നത്. എങ്ങനെ സാധിച്ചു നിനക്കത്, എവിടന്നു കിട്ടി നിനക്കീ ധൈര്യം ?”

അയാളുടെ കണ്ണുകളിലേക്കു നോക്കി ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു – “പൈലറ്റ്‌ എന്‍റെ അച്ഛനാണ്. ഞങ്ങൾ വീട്ടിലേക്കു പോകുകയാണ് !”

* * * * * * * *
എന്താണ് ആ കൊച്ചു പെണ്‍കുട്ടിക്കിത്രയും ധൈര്യം നല്‍കിയത് ?

നാം വിശ്വാസമര്‍പ്പിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് നമ്മോടുള്ള സ്നേഹത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മനസ്സ് അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് അലഞ്ഞു തിരിയുകയില്ല. അച്ഛന്‍ കൂടെയുള്ളപ്പോള്‍ മറ്റൊരല്‍ഭുതവും നാം പ്രതീക്ഷിക്കേണ്ടതില്ലല്ലോ, കാരണം മാതാപിതാക്കളേക്കാള്‍ വലിയ മറ്റെന്തത്ഭുതമാണ് നമ്മുടെ ജീവിതത്തിലുള്ളത് !
_Heart touchig story_