ബയോമെഡിക്കല്‍ എന്‍ജിനിയറിങ്


എന്‍ജിനിയറിങ് സാങ്കേതികവിദ്യയെ വൈദ്യശാസ്ത്രമേഖലയുമായി സംയോജിപ്പിച്ച് രോഗനിര്‍ണയ ചികിത്സാസംവിധാനങ്ങള്‍, പ്രത്യേകിച്ച് ഉപകരണങ്ങള്‍ രൂപകല്‍പ്പനചെയ്യുന്നതും വികസിപ്പിക്കുന്നതുമെല്ലാം ബയോമെഡിക്കല്‍ എന്‍ജിനിയര്‍മാരാണ്. കേരളത്തില്‍  അത്ര പ്രിയമില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്സാണിത്. ഭാവിയില്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണരംഗത്തും, ഔഷധവ്യവസായ മേഖലയിലും ഇന്ത്യയിലുണ്ടാകാന്‍ പോകുന്ന വന്‍ കുതിച്ചുചാട്ടം, ബയോമെഡിക്കല്‍ എന്‍ജിനിയര്‍മാരുടെ വര്‍ധിച്ചതോതിലുള്ള ആവശ്യത്തിന് വഴിയൊരുക്കും. രോഗനിര്‍ണയത്തിനും ചികിത്സക്കുമായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കും, പ്രോസ്തെറ്റിക് ഉപകരണങ്ങള്‍ക്കുമെല്ലാം പിന്നില്‍ ഇവരുടെ വൈദഗ്ധ്യമാണ്. കേരളത്തില്‍ ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ചില സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളിലും ബിടെക് ബയോമെഡിക്കല്‍ എന്‍ജിനിയറിങ് പഠിക്കാനുള്ള അവസരമുണ്ട്.

 

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ളസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. സംസ്ഥാന എന്‍ജിനിയറിങ് എന്‍ട്രന്‍സില്‍ ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതുകൂടാതെ ഐഐടി കാണ്‍പുര്‍, എന്‍ഐടി റൂര്‍കല, റായ്പുര്‍ തുടങ്ങിയവയെല്ലാം ഈ കോഴ്സ് നടത്തുന്നുണ്ട്. ഈ വിഷയത്തില്‍ ഉപരിപഠനം നടത്താനും കേരളത്തില്‍ സൌകര്യമുണ്ട്. ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും, ഐഐടി ചെന്നൈയും സിഎംസി വെല്ലൂരും സംയുക്തമായി നടത്തുന്ന  കോഴ്സാണ് എംടെക് ക്ളിനിക്കല്‍ എന്‍ജിനിയറിങ്. ബയോ മെഡിക്കല്‍ എന്‍ജിനിയറിങ്ങിന്റെ ഒരു വകഭേദമാണ് ഈ കോഴ്സ്. ഏതെങ്കിലും വിഷയത്തിലുള്ള ബിഇ/ബി.ടെക് ഡിഗ്രിയും ഗെയ്റ്റ് സ്കോറുമാണ് യോഗ്യത. പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ശ്രീചിത്രയില്‍തന്നെ ഈ വിഷയത്തില്‍ ഗവേഷണ കോഴ്സുകളും നടത്തുന്നുണ്ട്.